Trending

റേഷന്‍ കാര്‍ഡിൽ നിന്ന് മരിച്ചവരുടെ പേരുകള്‍ നീക്കണം.



മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാര്‍ഡുടമകള്‍ക്ക് നിർദേശം നൽകി. കേരളത്തിനു പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാല്‍ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും.

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്.  
ജില്ലയില്‍ മഞ്ഞ, പിങ്ക്, കാര്‍ഡുകളിലായി 13,70,046 പേരുണ്ട്. ഇതില്‍ 83 ശതമാനത്തോളമാണ് മസ്റ്ററിംഗ് ചെയ്തത്. ബാക്കി 17 ശതമാനം ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ കേരളത്തിനു പുറത്തുള്ളവരാണോ എന്ന് വ്യക്തമല്ല. ഇതിനാലാണ് മരിച്ചവരുടെ പേര് നീക്കാനും കേരളത്തിന് പുറത്തുള്ളവരുടെ വിവരം അറിയിക്കാനും നിര്‍ദേശിച്ചത്.

മരിച്ചവരുടെ പേരുകള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കാം. കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങള്‍ എന്‍ആര്‍കെ പട്ടികയിലേയ്ക്ക് മാറ്റാനാവും. എന്‍ആര്‍കെ പട്ടികയിലേയ്ക്ക് മാറ്റാന്‍ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി. മസ്റ്ററിംഗ് നടത്തിയവര്‍ക്കേ ഭാവിയില്‍ ഭക്ഷ്യധാന്യം ലഭിക്കു.

ജീവിച്ചിരിക്കുന്നവരുടെ വിഹിതം മസ്റ്ററിംഗ് ചെയ്യാത്തതിന്റെ പേരില്‍ നഷ്ടമാകാതിരിക്കാന്‍ കൂടിയാണ് മരിച്ചവരുടെത് നീക്കാന്‍ നടപടിയെടുക്കുന്നത്. അതിനുശേഷം മസ്റ്ററിംഗില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരെ കണ്ടെത്താനാണ് ശ്രമം. നിലവില്‍ നീല കാര്‍ഡിലെ അംഗങ്ങള്‍ക്ക് മസ്റ്ററിംഗിന് നിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും ആ വിഭാഗത്തിലെയും മരിച്ചവരുടെയും പേര് നിര്‍ബന്ധമായും നീക്കും. 

പിങ്ക്, നീല കാര്‍ഡുകള്‍ക്ക് ആളെണ്ണം നോക്കി വിഹിതം നല്‍കുന്നതിനാലാണിത്. മഞ്ഞ, വെള്ള കാര്‍ഡുകള്‍ക്ക് ആളെണ്ണം നോക്കിയല്ല ഭക്ഷ്യധാന്യം. അതിനാല്‍ ആരെങ്കിലും മരിച്ചാലും വിഹിതത്തില്‍ മാറ്റമുണ്ടാവില്ല.
Previous Post Next Post
Italian Trulli
Italian Trulli