ഡെങ്കിപ്പനി നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. ഡെങ്കിപ്പനിയിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്. 2023-ല്‍ ലോകത്ത് 65 ലക്ഷംപേര്‍ക്കായിരുന്നു ഡെങ്കി ബാധിച്ചത്. ഈ വര്ഷം ആയപ്പോഴേക്കും അത് 1.23 കോടിയാവുകയും, 7900 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങള്‍ ഡെങ്കി ഭീഷണിയിലാണെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ വിലയിരുത്തൽ. തുടർച്ചയായി രണ്ട വർഷങ്ങളിൽ ഡെ൪ങ്കിപ്പനി കേരളത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ മുന്നറിയിപ്പിന് ഗൗരവമേറുന്നുണ്ട്.
രാജ്യത്ത് തന്നെ ഡെങ്കിപ്പനി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിട്ടുണ്ട്. കാലാവസ്ഥാ വ്യത്യാസമില്ലാതെ രോഗം വ്യാപിക്കുന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ വര്‍ഷം ഇതുവരെ 17,246 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന 46,740 കേസുകളും നിലവിലുണ്ട്.
2023-ല്‍ സ്ഥിരീകരിച്ച 16,596 കേസുകളും, ഡെങ്കിയെന്ന് സംശയിക്കുന്ന 42,693 കേസുകളുമായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷം 60 ഡെങ്കിപ്പനി മരണങ്ങള്‍ ഇതിനോടകം സ്ഥിരീകരിച്ചുകഴിഞ്ഞു. ഡെങ്കിപ്പനിമൂലമെന്ന് സംശയിക്കുന്ന 54 മരണവും സംഭവിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം, നഗരവത്കരണം, യാത്രകളിലെ വര്‍ധന എന്നിവ രോഗംകൂടാന്‍ ഇടയാക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധന രോഗംപരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്. കൊതുകില്‍ വൈറസ് പകർച്ചക്കും വേഗംകൂടുന്നു.
Tags:
HEALTH