Trending

ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ; അവസാന മത്സരത്തിൽ 133 റൺസ് വിജയം.



ഹൈദരാബാദ്: ബം​ഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം മത്സരത്തിൽ 133 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൂര്യകുമാർ യാദവിന്റെ സംഘം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തു. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്.

മംഗോളിയയ്ക്കെതിരെ നേപ്പാൾ നേടിയ മൂന്നിന് 314 റൺസാണ് ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ. ബം​ഗ്ലാദേശിന്റെ മറുപടി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസിൽ അവസാനിച്ചു.

മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറിയാണ് ഇന്ത്യയെ റെക്കോർഡ് സ്കോറിലേക്ക് നയിച്ചത്. ഇന്ത്യൻ ടീമിന്റെ വെടിക്കെട്ട് ബാറ്റിങ് മുന്നിൽ നിന്ന് നയിച്ചത് സഞ്ജുവായിരുന്നു. 47 പന്തിൽ 111 റൺസെടുത്ത സഞ്ജുവിന്റെ ഇന്നിം​ഗ്സിൽ 11 ഫോറും എട്ട് സിക്സറുകളുമുണ്ടായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ മറ്റൊരു താരം. 35 പന്തിൽ എട്ട് ഫോറും അഞ്ച് സിക്സും സഹിതം 75 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്. സഞ്ജു സാംസണുമൊത്ത് രണ്ടാം വിക്കറ്റിൽ 173 റൺസാണ് സൂര്യ കൂട്ടിച്ചേർത്തത്. ഇരുവരും പുറത്തായതിന് ശേഷം റിയാൻ പരാ​ഗും ഹാർദിക് പാണ്ഡ്യയും ചേർന്നായിരുന്നു ആക്രമണം.

നാലാമനായി സ്ഥാനം കയറ്റം ലഭിച്ച റിയാൻ പരാ​ഗ് 13 പന്തിൽ ഒരു ഫോറും നാല് സിക്സും സഹിതം 34 റൺസെടുത്ത് പുറത്തായി. 18 പന്തിൽ നാല് ഫോറും നാല് സിക്സും സഹിതം 47 റൺസെടുത്താണ് ഹാർദിക് പാണ്ഡ്യയുടെ ഇന്നിം​ഗ്സിന് അവസാനമായത്. അവസാന ഓവറിൽ ഹാർദികിനെയും നിതീഷിനെയും നഷ്ടമായതോടെയാണ് ഇന്ത്യൻ സ്കോർ 300 കടക്കാതിരുന്നത്.

മറുപടി ബാറ്റിങ്ങിൽ ബം​ഗ്ലാദേശിന് ഇന്ത്യയുടെ വമ്പൻ ടോട്ടലിന് വെല്ലുവിളി ഉയർത്താൻ ഒരു ഘട്ടത്തിലും സാധിച്ചില്ല. 63 റൺസുമായി പുറത്താകാതെ നിന്ന തൗഹിദ് ഹൃദോയുടെ പ്രകടനം വേറിട്ട് നിന്നു. 42 റൺസെടുത്ത ലിട്ടൻ ദാസ് മികച്ച പിന്തുണ നൽകി. ഒമ്പത് പന്തിൽ ഒരു ഫോറടക്കം എട്ട് റൺസുമായി മഹ്മദുള്ള അന്താരാഷ്ട്ര ട്വന്റി 20 കരിയർ അവസാനിപ്പിച്ചു.

ഇന്ത്യയ്ക്കായി രവി ബിഷ്ണോയി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ക്ലാസും മാസും ചേര്‍ന്ന സഞ്ജുവിന്റെ ശതകം! സൂര്യ-ഹാര്‍ദിക് വക വെടിക്കെട്ട്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് റെക്കോഡ്.

▪️റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു പായിച്ചത്.

ഹൈദരാബാദ്: സഞ്ജു സാംസണിന്റെ (47 പന്തില്‍ 111) ക്ലാസും മാസും ചേര്‍ന്ന സെഞ്ചുറി, സൂര്യകുമാര്‍ യാദവിന്റെ (35 പന്തില്‍ 75) തകര്‍പ്പന്‍ ബാറ്റിംഗ്. എല്ലാംകൂടി ചേര്‍ന്നപ്പോള്‍ ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യ അടിച്ചെടുത്തത് ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 297 റണ്‍സ്. ഐസിസി മുഴുവന്‍ മെമ്പര്‍ഷിപ്പുള്ള രാജ്യങ്ങളെടുക്കുമ്പോള്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യക്ക് അത്ര നല്ലതായിരുന്നില്ല തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തന്‍സിം ഹസന്‍ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നീടായിരുന്നു സഞ്ജുവിന്റെ താണ്ഡവം. സ്പിന്‍-പേസ് ഭേദമില്ലാതെ ബംഗ്ലാ ബൗളര്‍മാരെ സഞ്ജു തലങ്ങും പായിച്ചു. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു പായിച്ചത്. സൂര്യക്കൊപ്പം 173 ചേര്‍ക്കാന്‍ സഞ്ജുവിന് സാധിച്ചു. എട്ട് സിക്‌സും 11 ഫോറും നേടിയ സഞ്ജു മുസ്തഫുസുറിന് വിക്കറ്റ് നല്‍കിയാണ് മടങ്ങുന്നത്. വൈകാതെ സൂര്യയും പവലിയനില്‍ തിരിച്ചെത്തി. അഞ്ച് സിക്‌സും എട്ട് ഫോറും സൂര്യ നേടി.

തുടര്‍ന്ന് റിയാന്‍ പരാഗ് (13 പന്തില്‍ 34) - ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47) സഖ്യം സ്‌കോര്‍ 300ന് അടുത്തെത്തിച്ചു. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 70 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിനോട് കൂട്ടിചേര്‍ത്തത്. രണ്ട് പേരും അവസാന ഓവറുകളില്‍ മടങ്ങി. നിതീഷ് റെഡ്ഡിയാണ് പുറത്തായ മറ്റൊരു താരം. റിങ്കു സിംഗ് (8), വാഷിംഗ്ടണ്‍ സുന്ദര്‍ (1) പുറത്താവാതെ നിന്നു.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്.

ബംഗ്ലാദേശ്: പര്‍വേസ് ഹൊസൈന്‍ ഇമോന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തന്‍സീദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹ്‌മൂദുള്ള, മെഹിദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, റിഷാദ് ഹുസൈന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തന്‍സിം ഹസന്‍.
Previous Post Next Post
Italian Trulli
Italian Trulli