പാരീസ്: പാരിസ് ഒളിംപിക്സിന് തിരി തെളിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. കായിക ലോകത്തിന്‍റെ കാത്തിരിപ്പിന് അവസാനം കുറിച്ച് പാരിസ് ഒളിംപിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ പുതിയ വേഗവും പുതിയ ഉയരവും തേടി വരുന്ന രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ ശ്രദ്ധാ കേന്ദ്രമാകും.
സെന്‍ നദിക്കരയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് പാരീസ് ലോകത്തിനായി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. സുരക്ഷാ ഭിഷണിയുള്ളതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ സ്റ്റേഡിയത്തിലേക്ക് മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും ആശങ്കകളെയെല്ലാം ഒഴുക്കി കളഞ്ഞ് പാരീസിന്‍റെ ഹൃദയമായ സെന്‍ നദിക്കരയില്‍ തന്നെയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.
സെന്‍ നദിക്കരയില്‍ ബോട്ടിലൂടെയാണ് ഇത്തവണ കായിത താരങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തുക എന്ന പ്രത്യേകതയുമുണ്ട്.117 പേരടങ്ങുന്ന ഇന്ത്യൻ സംഘവും അവരിലുണ്ടാകും. പി.വി സിന്ധുവും ശരത് കമാലുമാണ് ഇന്ത്യൻ പതാഹവാഹകരാകുന്നത്. ഉദ്ഘാടന ച്ചടങ്ങിന്‍റെ വിശദാംശങ്ങളോ ദീപശിഖ തെളിയിക്കുന്നത് ആരാണെന്നോ ഇപ്പോഴും സസ്പെന്‍സായി നില നിര്‍ത്തിയിരിക്കുകയാണ് സംഘാടകര്‍. ഒളിംപിക്സ് ചരിത്രത്തിലാദ്യമായാണ് സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്.
10500 കായിക താരങ്ങളെ വഹിച്ച് നൂറോളം ബോട്ടുകളാണ് സെന്‍ നദിയിലൂടെ മാര്‍ച്ച് പാസ്റ്റ് നടത്തുക. കൂടുതല്‍ താരങ്ങളുള്ള രാജ്യങ്ങള്‍ക്ക് ഒരു ബോട്ട് സ്വന്തമായിട്ടുണ്ടാവും. ചെറിയ അംഗ സംഖ്യയുള്ള കായിത താരങ്ങള്‍ മറ്റ് രാജ്യങ്ങളിലെ താരങ്ങളുടെ ബോട്ടിലായിരിക്കും മാർച്ച് പാസ്റ്റിനെത്തുക. ക്ഷണിക്കപ്പെട്ട 22000 അതിഥികളും ടിക്കറ്റെടുത്ത് എത്തുന്ന 104000 കാണികളും നദിക്കരയിലെ ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യം വഹിക്കും.
ഉദ്ഘാടന ചടങ്ങിന് ടിക്കറ്റ് കിട്ടാത്തവര്‍ക്ക് പാരീസ് നഗരത്തിലൊരുക്കിയിരിക്കുന്ന എണ്‍പതോളം ബിഗ് സ്ക്രീനുകളില്‍ ചടങ്ങുകള്‍ തത്സമയം കാണാനാകും. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും ഒളിംപിക് ഉദ്ഘാടനച്ചടങ്ങുകള്‍ തത്സമയം കാണാനാകും.
കായിക താരങ്ങള്‍ക്ക് പുറമെ 3000ത്തോളം കലാകാരൻമാരും ഉദ്ഘാടന - സമാപന ചടങ്ങുകളുടെ ഭാഗമാകും. ലേഡി ഗാഗ അടക്കമുള്ളവരുടെ സംഗീത വിരുന്ന് ഉദ്ഘാടനച്ചടങ്ങിന്‍റെ ഭാഗമായി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സംഘാടകര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.
പാരിസ് ഒളിംപിക്‌സ്; ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍.
പാരീസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മിന്നും തുടക്കം. വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ദീപിക കുമാരി, അങ്കിത ഭക്ത്, ഭജന്‍ കൗര്‍ എന്നിവരടങ്ങുന്ന ടീമാണ് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്. 1983 പോയിന്റോടെ റാങ്കിങ് റൗണ്ടില്‍ നാലാം സ്ഥാനത്തെത്തിയാണ് ടീം ക്വാര്‍ട്ടറിലെത്തിയത്.
സൂപ്പര്‍ താരം ദീപിക ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ അങ്കിതയാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. അങ്കിത 11-ാം സ്ഥാനത്തെത്തി. അതേസമയം ഭജന്‍ കൗര്‍ 22-ാം സ്ഥാനത്തും ദീപിക കുമാരി 23-ാം സ്ഥാനത്തുമായാണ് ഫിനിഷ് ചെയ്തത്.
മത്സരത്തില്‍ 2046 പോയിന്റുമായി ദക്ഷിണ കൊറിയയാണ് ഒന്നാമതെത്തിയത്. 1996 പോയിന്റ് നേടി ചൈന രണ്ടാമതും 1986 പോയിന്റുമായി മെക്‌സിക്കോ മൂന്നാമതും ഫിനിഷ് ചെയ്തു. ജൂലൈ 28ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ്- നെതര്‍ലന്‍ഡ്‌സ് മത്സരത്തിലെ വിജയിയെയാണ് ഇന്ത്യ നേരിടുക.