പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിക്കെതിരെ യു.ഡി.എഫ് - വെല്‍ഫയര്‍ പാര്‍ട്ടി സംയുക്താഭിമുഖ്യത്തില്‍ പന്നിക്കോട് അങ്ങാടിയില്‍ സംഘടിപ്പിച്ച സമരസായാഹ്നം.
കൊടിയത്തൂര്‍: പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ അവകാശ വഞ്ചനക്കെതിരെ കൊടിയത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് - വെല്‍ഫയര്‍ പാര്‍ട്ടി സംയുക്താഭിമുഖ്യത്തില്‍ പന്നിക്കോട് അങ്ങാടിയില്‍ സമര സായാഹ്നം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എല്‍.സി കഴിഞ്ഞ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനുമറിയില്ലെന്ന സാംസ്‌ക്കാരിക മന്ത്രിയുടെ പ്രസ്താവനയും വിദ്യാഭ്യാസ മന്ത്രിയുടെ മറു പ്രതികരണവും അക്കാദമിക കേരളത്തെ സന്തോഷിപ്പിക്കുന്നില്ലെന്നു മാത്രമല്ല അതു ഗ്രേഡിംഗിലൂടെ സംസ്ഥാനം നേടിയ വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് മങ്ങലേല്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എട്ട് കൊല്ലം നാടു ഭരിച്ച സിപിഎം ഒരു ബാച്ച് പോലും പുതുതായി നല്കാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. യു ഡി എഫ് 2011-2016 ല്‍ 1300 ഓളം ബാച്ചുകള്‍ ആണ് നല്കിയത്. എന്നാല്‍ യു.ഡി.എഫ് പൂട്ടിയ 712 ബാറുകള്‍ എല്ലാം തുറന്നു എണ്ണം തൊള്ളായിരമായി. പ്ലസ്ടു അനുവദിച്ചതിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനു പകരം ഇനിയും താല്ക്കാലിക ബാച്ചിനെ കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണെന്ന് നേതാക്കള്‍ പറഞ്ഞു. പുതിയ ബാച്ചുകള്‍ നൽകിയും സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്തുമാണ് പരിഹാരം ഉണ്ടാവേണ്ടത്.
ചടങ്ങില്‍ യു.ഡി.എഫ് കൊടിയത്തൂര്‍ പഞ്ചായത്ത് ചെയര്‍മാന്‍ കെ.വി അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
ഡിസിസി സെക്രട്ടറി സി.ജെ ആന്റണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബു, മജീദ് പുതുക്കുടി, കെ.ടി മന്‍സൂര്‍, കെ.പി അബ്ദുറഹ്‌മാന്‍, എന്‍.കെ അഷ്റഫ്, ബഷീര്‍ പുതിയോട്ടില്‍, എ.എം നൗഷാദ്, മജീദ് മൂലത്ത്, ബാബു പൊലുക്കുന്നത്, സുജാ ടോം, റഫീഖ് കുറ്റ്യോട്ട്, എന്‍ ജമാല്‍, ഫസല്‍ കൊടിയത്തൂര്‍, ഹരിദാസന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ യു.പി മമ്മദ് സ്വഗതവും ഫസല്‍ കൊടിയത്തൂര്‍ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR