തിരുവനന്തപുരം: വേനൽ കനക്കുംമുമ്പേ കേരളം കൊടുംചൂടിൽ വിയർക്കുന്നു. സംസ്ഥാനത്ത് ശരാശരി ലഭിക്കേണ്ടതിനെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ ചൂട് കൂടി.
ഇതോടെ, വരും മാസങ്ങളിൽ കേരളം അഭിമുഖീകരിക്കേണ്ടിവരിക കൊടിയ വേനലിനെയാകുമെന്നുറപ്പായി. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് തൃശൂർ വെള്ളാനിക്കരയിലാണ് -37.5 ഡിഗ്രി സെൽഷ്യസ്. മൂന്ന് ഡിഗ്രിയോളം ചൂടാണ് ഇവിടെ ഉയർന്നതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തൊട്ടുപിന്നിൽ കൊല്ലം ജില്ലയിലെ പുനലൂരാണ് - 36.7 ഡിഗ്രി സെൽഷ്യസ്.
കഴിഞ്ഞ വർഷം ഇതേ സമയത്ത് 32.7ആയിരുന്നു ഇരു ജില്ലകളിലെയും പരമാവധി ചൂട്. എല്ലാ ജില്ലകളിലും ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. വരും മാസങ്ങളിൽ ചൂട് 39 ഡിഗ്രിയിലേക്ക് കടക്കുമെന്നാണ് കണക്കുകൂട്ടൽ. എൽനിനോ പ്രതിഭാസമാണ് ചൂട് വർധിക്കാൻ കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ.
Tags:
KERALA