മുക്കം: രാഷ്ടീയ താൽപര്യത്തോടെ അയോധ്യയിൽ പ്രതിഷ്ഠിച്ച രാമവിഗ്രഹം യഥാർത്ഥ വിശ്വാസവുമായോ ആത്മീയതയുമായോ ബന്ധമില്ലാത്തതാണെന്നും അസത്യത്തിൽ കെട്ടിപ്പടുത്തവക്ക് അധികം ആയുസ്സുണ്ടാവില്ലെന്നും ജംഇയ്യത്തുൽ ഉലമാ ഹിന്ദ് കേരള ജനറൽ സെക്രട്ടറി അലിയാർ ഖാസിമി അഭിപ്രായപ്പെട്ടു.
ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് സംഗമത്തിൻ്റെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹത്തിൽ മുസ്ലിംകൾ എങ്ങിനെ ജീവിക്കണമെന്നതിൻ്റെ പ്രകട ദൃഷ്ടാന്തമാണ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തു പിടിക്കുന്ന ഒതയമംഗലം മഹല്ലിൻ്റേതെന്ന് അദ്ദേഹം പറഞ്ഞു.
മഹല്ല് പ്രസിഡൻ്റ് കെ.ടി മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷം വഹിച്ചു. മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ അബ്ദുല്ലത്തീഫ് നദ്‌വി, സമദ് കുന്നക്കാവ്, ഡോ. ശബീബ് പി.കെ, യു.പി ഹമീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്വാലിഹ് കൊടപ്പന സ്വാഗതവും കെ സി മുഹമ്മദലി നന്ദിയും പറഞ്ഞു.
ഇ.എൻ അബ്ദുറസാഖ്, കെ.പി അഹമ്മദ് കുട്ടി, വി സുലൈമാൻ, എ.പി നസീം, മജീദ് ചാലക്കൽ, ബിച്ചുമോദി സി.കെ, ശാഫി മാസ്റ്റർ കിളിക്കോട്ട്, ടി.കെ പോക്കുട്ടി, മുസ്തഫ എം.കെ, കെ.ടി അബ്ദുല്ല, തുടങ്ങിയവർ സംബന്ധിച്ചു.
ഇമ്പമാർന്ന ഖവാലിയോട് കൂടിയാണ് പരിപാടി അവസാനിച്ചത്.
മഹല്ല് സംഗമത്തോടനുബന്ധിച്ച് നേരത്തെ മഹല്ല് കോർഡിനേഷൻ കോൺഫറൻസ്, സംരംഭക സംഗമം, വയോജന സംഗമം, ഓൺലൈൻ പ്രവാസി സംഗമം,ഗ്രാമ സംഗമം, യൂത്ത് മീറ്റ്, വനിതാ സംഗമം തുടങ്ങിയവ നടന്നിരുന്നു.
Tags:
MUKKAM