✍️ ഗിരീഷ് കാരക്കുറ്റി.
ബാല്യകാലങ്ങളിൽ ഉപ്പും കൂട്ടി ചുവന്ന മുളക് പൊടിച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് നാവിൽ ഇടക്കിടക്ക് തോണ്ടുകയും മൺപാത്രത്തിലെ കഞ്ഞി പ്ലാവില കുമ്പിളിൽ തലയുർത്തി കോരി കുടിക്കുമ്പോൾ വീടിന്റെ മേൽകൂരയിലെ ദ്രവിച്ച് ഓട്ടയായ തെങ്ങോലമറക്കുള്ളിലൂടെ നീലാകാശം കണ്ടതുമെല്ലാം ബാല്യ കാല സ്മരണകളുടെ ഏടുകളിൽ തെളിഞ്ഞു വരികയാണിന്ന്.
വീടിന്റെ മട്ടുപ്പാവിൽ നിറയെ കായ്ച്ചു നിൽക്കുന്ന പച്ചമുളക് ആരെയും കൊതിപ്പിക്കുന്ന രീതിയിൽ പഴുത്തു നിൽക്കുമ്പോൾ എന്റെ പാതി അതെല്ലാം പറിച്ചെടുത്തു അല്പനേരം ചൂടുവെള്ളത്തിലിട്ടു ഒന്നു വാട്ടിയശേഷം രണ്ടു മൂന്നു ദിവസം വെയിലത്തിട്ട് ഉണക്കിയപ്പോൾ ചുവന്ന വറ്റൽമുളകായ് തെളിഞ്ഞു വരുന്നുണ്ടായിരുന്നു.
അത് നല്ലവണ്ണം ഉണങ്ങിയതിനുശേഷം വീട്ടിലെ മിക്സിയിലിട്ട് ഒന്ന് പൊടിച്ച് നേരം കെമിക്കലില്ലാത്ത നല്ല നാടൻ മുളകുപൊടി കിട്ടി. രുചിച്ചു നോക്കിയപ്പോൾ നല്ല എരിവും രുചിയും ഇതങ്ങ് ശീല മാക്കിയാലോ എന്ന് പാതിയോട് ഞാൻ, കുഴപ്പമില്ല എന്റെ കൂടെ നിന്ന് കൃഷിയിലേക്ക് സഹായിച്ചോളൂ എന്നവൾ...
സത്യത്തിൽ കൃഷി മനസ്സിന് ആശയും പ്രതീക്ഷയും കുളിരും നൽകുന്നതാണ്.... ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മുണ്ട് മുറുക്കി കെട്ടി ഓടുമ്പോൾ സമയമുണ്ടാക്കി ഇത്തിരി നേരം, ഇത്തരം വേലകളും ശീലമാക്കുന്നത് നല്ലതാണ്.