✍️ ഗിരീഷ് കാരക്കുറ്റി.
മുതിർന്ന സിപിഐ നേതാവ് സത്താർ കൊളക്കാടൻ (74) അന്തരിച്ചു.
ഞാനും നിങ്ങളും കുട്ടികളും മുതിർന്നവരുമെല്ലാം സത്താറാക്ക എന്ന് സ്നേഹത്തോടെ വിളിക്കുമ്പോൾ ജനഹൃദയങ്ങളിലെത്രമാത്രം ഇടംപിടിച്ചിട്ടുണ്ടാ മാന്യദേഹം എന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
ഗ്രാമത്തിന്റെ പുരോഗതിയോടൊപ്പം സഞ്ചരിച്ച് ആരോടും വെറുപ്പും വിദ്വേഷവുമില്ലാതെ പറയേണ്ട കാര്യങ്ങൾ അധികാര വർഗ്ഗത്തോടും രാഷ്ട്രീയ എതിരാളികളോടും സ്വതസിദ്ധമായ ശൈലിയിൽ മുഖത്തുനോക്കി പറയുകയും,ആറ്റി കുറുക്കി ഉദാഹരണസഹിതം ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രസംഗിക്കുന്ന പൊതുപ്രവർത്തകൻ സത്താറാക്കക്ക് പകരം സത്താറാക്ക തന്നെ.
കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ചു നേരിന്റെ പക്ഷത്ത് നിലയുറപ്പിച്ചു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ( സി.പി.ഐ) നേതാവായി ജില്ലക്കകത്തും പുറത്തും തിളങ്ങി നിന്ന് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തുനിന്ന് ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ കാരണവ സ്ഥാനത്തുനിന്ന് എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റിയ പ്രിയപ്പെട്ട സത്താറാക്ക ജനഹൃദയങ്ങളിനിയും ജീവിക്കും.
ആരോഗ്യം മറന്ന് കോവിഡ് കാലത്ത് പോലും പൊതു പ്രവർത്തനരംഗത്ത് തളരാതെ നിലയുറപ്പിച്ച സഖാവ് എന്നും വഴികാട്ടിയാണ്.
കാണുമ്പോൾ കാണുമ്പോളെന്നും പറയാനുണ്ടായിരുന്നത് ഗ്രാമത്തിന്റെ വികസന പ്രശ്നങ്ങളായിരുന്നു. എന്നെപ്പോലുള്ള രാഷ്ട്രീയ പ്രവർത്തകരെ ചേർത്തുപിടിച്ച് ഉപദേശങ്ങളും നിർദ്ദേശങ്ങളും തരുകയെന്നുള്ളത് അദ്ദേഹത്തിൻ്റെ ശൈലിയായിരുന്നു.
സഖാവിന്റെ നേതൃത്വം കൊടിയത്തൂരിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനെന്നും കരുത്തായിരുന്നു.
ആ ദീപ്ത സ്മരണക്കു മുമ്പിലൊരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു. ലാൽസലാം.