കണക്കഞ്ചേരി ആലി (81) ചാത്തപറമ്പ് നിര്യാതനായി.
ഭാര്യ: മറിയം.
മക്കൾ: സലീന, അബ്ദുൽ റഷീദ് ( ഷാർജ) അനീസ (ബീച്ചി മാൾ) (ലൗ ഷോർ സ്പെഷ്യൽ സ്കൂൾ പന്നിക്കോട്), പരേതനായ അഷറഫ്.
മരുമക്കൾ: അബ്ദുറഹിമാൻ (മാട്ടുമുറി), ഷാഹിന (മുരിങ്ങംപുറായി).
മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 9.30ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദ്.
✍🏻ഗിരീഷ് കാരകുറ്റി.
കാല ചെറുപ്പം മുതൽ കഷ്ടപ്പാടിന്റെയും, യാതനകളുടെയും, വേദനകളുടെയും ഇടത്താവളങ്ങളിലൂടെ സഞ്ചരിച്ച് കണ്ണിരുപ്പിൻ രുചിയറിഞ്ഞ അലി കാക്ക, ദൈവാനുഗ്രഹം കൊണ്ട് തനിക്ക് കിട്ടിയ ഭിന്നശേഷിക്കാരായ രണ്ടു കുട്ടികളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സംരക്ഷിച്ചിരിക്കുന്നതിനിടയിലാണ്, വർഷങ്ങൾക്കപ്പുറം അഷ്റഫ് എന്ന മകൻ ആലി കാക്കയെ തനിച്ചാക്കി യാത്ര പറഞ്ഞത്.
അതിനുശേഷം തൻ്റെ ഭാഗ്യനിധിയെന്ന് സ്വയം ആശ്വസിച്ച ബീച്ചി മാളെ ഇടനെഞ്ചിൽ ചേർത്ത് പിടിച്ച് ജീവിത പ്രാരാബ്ധങ്ങളിലും കൈപ്പിടിച്ച് അവളുടെ ഇഷ്ടത്തിനനുസരിച്ച് ജീവിതനൗകയുടെ അമരത്തിരുന്ന് സ്വപ്നലോകങ്ങൾ കീഴടക്കാൻ യാത്ര ചെയ്യുമ്പോൾ ലക്ഷ്യം തെറ്റി തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് യാത്ര തിരിച്ചപ്പോൾ ബീച്ചിമോൾക്ക് നഷ്ടപ്പെട്ടത് തന്റെ വലതു കൈയാണ്.
നിറപുഞ്ചിരിയിൽ പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും തോളത്തൊരു കൈക്കോട്ടുമായി ഏന്തി വലിഞ്ഞു നടക്കുന്ന ആലികാക്ക എല്ലാവർക്കും മാതൃകയായിരുന്നു.
കെ.ടി ഉണ്ണിമോയി മാസ്റ്ററുടെ വീട്ടു പറമ്പിലും പാടശേഖരങ്ങളിലും കർഷക തൊഴിലാളിയായി ജീവിതമാർഗം സ്വീകരിച്ച അദ്ദേഹമെന്നും ചുവപ്പു രാഷ്ട്രീയത്തോടൊപ്പം സഞ്ചരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇടനെഞ്ചിലേറ്റിയ പഴയകാല പാർട്ടി പ്രവർത്തകരിൽ ഒരാളായിരുന്നു.
ഗ്രാമത്തിന്റെ സ്പന്ദനങ്ങളും വിപ്ലവങ്ങളും തൊട്ടറിഞ്ഞ് യാത്രപറയുന്നവരുടെ ജീവിതാനുഭവങ്ങളിൽ ശ്രേഷ്ഠമായത് ഹൃദയത്തിലേറ്റി ജീവിത യാത്രയുടെ ലക്ഷ്യസ്ഥാനത്തെത്താൻ ശ്രമിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല മാർഗം.
പ്രിയപ്പെട്ട ആലിക്കാക്കയുടെ സ്മരണക്ക് മുമ്പിൽ കണ്ണീർ പ്രണാമം.