Trending

മകര വിളക്കിനൊരുങ്ങി സന്നിധാനം; ശബരി മലയിലേക്ക് തീർത്ഥാടക പ്രവാഹം.



ശബരിമല: മകര വിളക്കിനൊരുങ്ങി ശബരിമല സന്നിധാനം. മകര ജ്യോതിയുടെ പുണ്യ ദര്‍ശനത്തിനായുളള അനേകായിരം അയ്യപ്പ ഭക്തരുടെ കാത്തിരിപ്പിന് ഇന്ന് പരിസമാപ്തിയാകും. കോവിഡ് ആശങ്കകളൊഴിഞ്ഞ തീര്‍ഥാടനകാലമായതിനാല്‍ ഇത്തവണ വലിയ തിരക്കാണ് മകരവിളക്കിന് പ്രതീക്ഷിക്കുന്നത്. പൂങ്കാവനത്തിലെ പര്‍ണശാലകളില്‍ നിന്നു ശരണം വിളിയുടേയും ഭജന കീര്‍ത്തനങ്ങളുടേയും നാദം ഇന്ന് ഉയരും.

ലക്കണക്കിന് വിശ്വാസികളുടെ കണ്ഡമിടറിയുള്ള ശരണം വിളിയില്‍ അങ്ങകലെ പൊന്നമ്പല മേട്ടില്‍ മിന്നിത്തെളിയുന്ന മകരവിളക്ക് ഭക്തര്‍ക്ക് ഒരു ജന്മത്തിന്റെ സാക്ഷാത്കാരമാണ്. ശബരിമലയിലെ ഓരോ വിശ്വാസകാലത്തെയും അടയാളപ്പെടുത്തുന്ന പൊന്നമ്പല മേട്ടില്‍ തെളിയുന്ന മകരവിളക്ക് ഭക്തരുടെ സാഫല്യമാണ്. കല്ലുംമുള്ളും ചവിട്ടി മലകയറിയെത്തിയവര്‍ക്ക് അവകാശപ്പെട്ട ദര്‍ശന പുണ്യം.

വൈകിട്ട് ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം. ഈ സമയത്ത് കിഴക്കന്‍ ചക്രവാളത്തില്‍ മകര നക്ഷത്രം ഉദിക്കും. തുടര്‍ന്നു പൊന്നമ്പലമേട്ടില്‍ കര്‍പ്പൂര ജ്യോതിയും തെളിയും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ കണ്ടു തൊഴാനും ജ്യോതി ദര്‍ശിച്ച് പുണ്യം നേടാനുമാണ് ഭക്തലക്ഷങ്ങള്‍ കാത്തിരിക്കുന്നത്.

പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാൻ സൗകര്യമുണ്ട്. 2000 പൊലീസുകാരെയാണ് പമ്പ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല. പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം അയ്യപ്പന്മാരുടെ പര്‍ണശാലകള്‍ ഉണ്ട്. പ്രധാന ചടങ്ങായ പമ്പവിളക്കും പമ്പാസദ്യയും നടത്തി പതിനായിരങ്ങള്‍ കൂടി എത്തുന്നതോടെ സന്നിധാനം അയ്യപ്പഭക്തരാല്‍ നിറയും.

മകരമാസം തുടങ്ങുന്ന മകരം ഒന്നിനാണ് മകര വിളക്ക് ഉത്സവം. പൊന്നമ്പലമേട്ടിലാണ് മകര വിളക്ക് തെളിയുന്നത്. എന്നാല്‍, ഭക്തര്‍ വിശ്വാസപൂര്‍വ്വം ദര്‍ശിക്കുന്ന മകരജ്യോതി അമാനുഷികമാണോ അതോ മാനുഷികം തന്നെയാണോ എന്ന തര്‍ക്കം കാലങ്ങളായി നിലനിന്നിരുന്നു. എന്നാല്‍, 2008ല്‍ വിവാദം കടുത്തപ്പോള്‍ മകരജ്യോതി മാനുഷിക നിര്‍മ്മിതമാണെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വര് സമ്മതിച്ചിരുന്നു.

ദേവസ്വം ബോര്‍ഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും പൊലീസ് സംരക്ഷണയില്‍ പൊന്നമ്പലമേട്ടില്‍ എത്തി കര്‍പ്പൂരം കത്തിക്കുന്നതാണ് മകരജ്യോതി എന്നായിരുന്നു അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം.

വിശ്വാസികള്‍ ഭക്തിയോടെ കാത്തിരുന്ന മകരജ്യോതി തെളിയുന്നത് എങ്ങനെയെന്ന് ആദ്യം മുതലേ തര്‍ക്കവിതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. പൊന്നമ്പലമേട്ടില്‍ ശാസ്താവിന്റെ മൂലസ്ഥാനത്ത് പണ്ട് ആദിവാസികള്‍ വിളക്ക് തെളിയിച്ച് ദീപാരാധന നടത്തിയിരുന്നു. മകരവിളക്കായി അറിയപ്പെട്ടത് ഇതായിരുന്നെന്ന് വാദിക്കുന്നവരുണ്ട്.

പിന്നീട്, ആദിവാസികളെ മാറ്റി ദേവസ്വം ബോര്‍ഡ് അധികൃതര്‍ തന്നെ മകരവിളക്ക് തെളിയിക്കുകയായിരുന്നു. എന്നാല്‍, സര്‍ക്കാരും ദേവസ്വം ബോര്‍ഡും മകരവിളക്ക് തെളിയിക്കുന്നതിനുള്ള അനുമതി ആദിവാസികള്‍ക്ക് തന്നെ വിട്ടു നല്‍കണമെന്ന് വാദിക്കുന്നവരുമുണ്ട്. മകരവിളക്കിന്റെ കാര്യത്തില്‍ പലപ്പോഴായി വന്ന സര്‍ക്കാരുകള്‍ മൗനം പാലിച്ചതും പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

മകരവിളക്ക് കഴിഞ്ഞ് പൊന്നമ്പലമേട്ടില്‍ എത്തിയവരാണ് ‘മകരജ്യോതി’ തെളിഞ്ഞതിന്റെ ശേഷിപ്പുകള്‍ തല്‍സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് മകരജ്യോതി മാനുഷികസ്പര്‍ശം ഏറ്റ് തെളിയുന്നതാണെന്നുള്ള ധാരണ ചില വിശ്വാസികളിലെങ്കിലും ശക്തമായത്. എന്നാല്‍, മകരജ്യോതി മാനുഷികമാണെങ്കിലും അമാനുഷികമാണെങ്കിലും അതിനെ തള്ളിപ്പറയാന്‍ വയ്യെന്നാണ് മിക്ക വിശ്വാസികളുടെയും നിലപാട്.

അതേസമയം, കാലാന്തരത്തില്‍ മകരവിളക്കായി പരിഗണിച്ചത് ആദിവാസികള്‍ നടത്തിവന്ന പൂജയാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. അതുകൊണ്ടു തന്നെ വനംവകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കുന്നതിനു പകരമായി ആദിവാസികള്‍ക്ക് അവരുടെ പൂജയും ആചാരങ്ങളും വിട്ടുകൊടുത്ത് വിശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ഭക്തിചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്.
Previous Post Next Post
Italian Trulli
Italian Trulli