കലാകിരീടം കോഴിക്കോടിന്, രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം.
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി കോഴിക്കോട്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷവും നടക്കുന്നത്.കണ്ണൂരിന് 918 ഉം പാലക്കാടിന് 916ഉം പോയിന്റാണ്. പത്താം തവണയും പാലക്കാട് ഗുരുകുലം സ്കൂളിനാണ് ഒന്നാം സ്ഥാനം. 156 പോയിന്റോടെയാണ് ഗുരുകുലം ഒന്നാമതായത്.
കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിന് കീരീടം. 938 പോയിന്റ് നേട്ടത്തോടെയാണ് കോഴിക്കോട് കിരീടം നേടിയത്. ഇതോടെ കോഴിക്കോടിന്റെ കീരീടം നേട്ടം ഇരുപതായി. 918 പോയിന്റ് നേടിയ കണ്ണൂരാണ് രണ്ടാമത്. 916 പോയിന്റ് നേടി പാലക്കാടാണ് തൊട്ടുപിന്നില്‍.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ്റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ.എസ് ചിത്രയും നിര്‍വഹിക്കും.
കലോത്സവ സുവനീര്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും. എംപിമാരായ എളമരം കരീം, എം.കെ രാഘവന്‍, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐ.എ.എസ് സ്വാഗതം പറയും.
ക്ലൈമാക്‌സിലേക്ക്; കലാകിരീടത്തിനരികെ കോഴിക്കോട്.
കോഴിക്കോട്: കൗമാര കലയുടെ നിറവസന്തത്തിന് ഇന്ന് തിരശ്ശീല താഴാനിരിക്കെ, കലാകിരീടത്തോട് ഒരു ചുവടുകൂടി അടുത്ത് ആതിഥേയര്‍. 938 പോയിന്റുമായി കോഴിക്കോട് മുന്നേറ്റം തുടരുകയാണ്. കണ്ണൂരാണ് തൊട്ടുപിന്നില്‍- 918. രണ്ടാം സ്ഥാനക്കാരുമായി നാല് പോയിന്റ് മാത്രം വ്യത്യാസത്തില്‍ മൂന്നാമതായി പാലക്കാടുണ്ട്-916. യഥാക്രമം തൃശൂര്‍- 910, മലപ്പുറം- 875 ആണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
സ്വര്‍ണ കപ്പിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. 99 ശതമാനത്തോളം മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 12 ഇനങ്ങളിലെ മത്സരങ്ങള്‍ നടക്കാനുണ്ട്. അപ്പീലിലേതുള്‍പ്പെടെ നേരത്തെ നടന്ന ചില മത്സരങ്ങളുടെ ഫലങ്ങള്‍ വരാനുമുണ്ട്. നിലവില്‍ കോഴിക്കോടിന് ആധികാരിക ലീഡുണ്ടെങ്കിലും കാഞ്ഞങ്ങാട്ട് നടന്ന കഴിഞ്ഞ കലോത്സവത്തിലേതു പോലെ ഒരു ഫോട്ടോ ഫിനിഷിനുള്ള സാധ്യതകളേറെയാണ്. അത്രയും വാശിയേറിയ പോരാട്ടമാണ് കണ്ണൂരും പാലക്കാടുമൊക്കെ കാഴ്ചവെക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരായിരുന്നു മുന്നില്‍ നിന്നിരുന്നത്. ഇഞ്ചോടിഞ്ചുള്ള മത്സര വീറുമായി കോഴിക്കോടും പാലക്കാടും രണ്ടാം സ്ഥാനത്തെത്തി. പിന്നീട് കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുകയായിരുന്നു.
നാടോടി നൃത്തമുള്‍പ്പെടെയുള്ള ഇനങ്ങള്‍ വേദിയില്‍ നടന്നുവരികയാണ്. വൈകിട്ട് അഞ്ചിന് പ്രധാന വേദിയായ അതിരാണിപ്പാടത്താണ് (ക്യാപ്റ്റന്‍ വിക്രം മൈതാനം, വെസ്റ്റ്ഹില്‍) സമാപന സമ്മേളനം.