കോഴിക്കോട് : സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴിയടയ്ക്കാൻ എൻഎച്ച്എഐക്ക് സഹായം ആവശ്യമെങ്കിൽ നൽകാൻ സന്നദ്ധമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റിക്ക് നേരിട്ട് കുഴിയടയ്ക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ പിഡബ്ല്യുഡിക്ക് കീഴിലെ ദേശീയപാത വിഭാഗം കുഴിയടയ്ക്കാൻ സന്നദ്ധമാണ്. ആവശ്യമായ ഫണ്ട് എൻഎച്ച്എഐ നൽകിയാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാം.
നേരത്തെ ആലപ്പുഴയിൽ സമാനമായ രീതിയിൽ ദേശീയപാതയിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതേ മാതൃക പിന്തുടരാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചതായും മുഹമ്മദ് റിയാസ് പറഞ്ഞു. അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ കർക്കശ നടപടിയെടുക്കുമെന്നും റിയാസ് പറഞ്ഞു.
അതേ സമയം മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപ്പണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് നൽകുക. പുതിയ കരാർ കമ്പനിയുടെ പ്രവർത്തനം സെപ്തംബറിൽ തുടങ്ങും. നിലവിലെ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചര്‍ കമ്പനിയിൽ നിന്ന് 75 കോടി രൂപ പിഴ ഈടാക്കും. അറ്റകുറ്റപ്പണി നടത്താൻ GIPL നോട് ജൂണിൽ നിർദേശിച്ചിട്ടും നടപടിയെടുത്തില്ല. അതിനാലാണ് കരാർ റദ്ദാക്കിയതെന്നും NHAl വ്യക്തമാക്കി.
Tags:
KERALA