കണ്ണൂർ തലശ്ശേരിയിലെ ബജെപി പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന 25ൽ അധികം ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി ജിഥുൻ നല്‍കിയ പരാതിയിലാണ് നടപടി. യുവമോർച്ച കണ്ണൂര്‍ ജില്ലാകമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച കെടി ജയകൃഷ്ണന്‍ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ റാലിക്കിടെയായിരുന്നു വിദ്വേഷമുദ്രാവാക്യങ്ങള്‍ മുഴക്കിയത്.
''അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളികളും കേള്‍ക്കില്ല..'' എന്നിങ്ങനെയായിരുന്നു ബിജെപി സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രഞ്ജിത്ത്, കെപി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കളായിരുന്ന വിദ്വേഷമുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ മതത്തിൻ്റെ പേരിൽ വെറുപ്പ് വളർത്താനുള്ള ശ്രമമാണ് നടന്നതെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നും ഡിവെെഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 'നാടിന്റെ മത മൈത്രി തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ല. മതേതരം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നൽകേണ്ടതുണ്ട്' - വിദ്വേഷണ പ്രചാരണത്തില്‍ പരാതി നല്‍കിയെന്ന് അറിയിച്ചുകൊണ്ട് ഡിവെെഎഫ്ഐ അറിയിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരും സിപിഐഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ലെന്ന് സംഭവത്തില്‍ പ്രതികരിച്ച സിപിഐഎം നേതാവ് പി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സിപിഐഎമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് ബിജെപി ഓര്‍ക്കണമെന്നും പി ജയരാജന്‍ കൂട്ടിച്ചേർത്തു.
ഇത്തരം ഭീഷണികള്‍ക്ക് മുന്‍പ് തലശ്ശേരിക്ക് ഒരു പ്രേത്യേക ചരിത്രമുണ്ടെന്ന് ബിജെപിക്കാര്‍ ഓര്‍ക്കണമെന്നായിരുന്നു തലശ്ശേരി കലാപത്തെ പരാമർശിച്ചുകൊണ്ടുള്ള ജയരാജന്റെ പ്രതികരണം. അതേസമയം, പള്ളികള്‍ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കി കൊടുത്തതെന്നും അദ്ദേഹം വിമർശിച്ചു
Tags:
KERALA