മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളിവർഗത്തിന്റെ പ്രതിനിധിയാണെന്ന് പറയാൻ കഴിയുമോയെന്ന് കമ്യൂണിസ്റ്റുകാർ സ്വയംവിലയിരുത്തണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ.
തൊഴിലാളിവർഗ താത്‌പര്യത്തിനുവേണ്ടി നിലകൊള്ളുന്ന പിണറായി വിജയൻ എവിടെനിന്നു വന്നു, എവിടെയെത്തി, ഇപ്പോൾ എവിടെ നിൽക്കുന്നു എന്നും രാജ്യത്തെ കമ്യൂണിസ്റ്റുകാർ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം. ഉൾപ്പെടെ വിവിധ പാർട്ടികളിൽനിന്ന് കോൺഗ്രസിൽ ചേർന്നവർക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാവർത്തികമാക്കാൻ മടിക്കുന്ന കാര്യങ്ങൾ ഒരു ലജ്ജയുമില്ലാതെ നടപ്പാക്കുന്ന സ്വാർഥതാത്‌പര്യത്തിന്റെ വക്താക്കളാണ് ഇടതുനേതാക്കളെന്നും സുധാകരൻ പറഞ്ഞു. വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ നയംതന്നെയാണ് മോദിസർക്കാരും പിന്തുടരുന്നതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. കോൺഗ്രസിന് അധികാരമല്ല ആദർശമാണ് പ്രധാനം. പക്ഷേ, എങ്ങനെ അധികാരത്തിലെത്തണമെന്നത് മാത്രമാണ് നരേന്ദ്രമോദിയുടെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എൻ.വി. ബാലൻ നായരടക്കം കോൺഗ്രസിൽ ചേർന്ന 312 പേർക്കാണ് സ്വീകരണം നൽകിയത്.
Tags:
KERALA