കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ആരോഗ്യപ്രശ്‌നം ഉന്നയിച്ച് വിസമ്മതം അറിയിച്ചവർക്ക് പ്രത്യേക പരിശോധന നടത്താനാണ് നീക്കം. ഇതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനോട് ശുപാർശ ചെയ്തു.
പരിശോധനയിൽ പ്രശ്‌നങ്ങളില്ലെന്നു തെളിയുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നിർദേശം. സംസ്ഥാനത്തെ ഒന്നേമുക്കാൽ ലക്ഷം അധ്യാപകഅനധ്യാപക ജീവനക്കാരിൽ അയ്യായിരത്തോളം പേർ ഇനിയും വാകിസനെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ.
സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേർ വാക്‌സിൻ എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഇന്നലെ അറിയിച്ചിരുന്നു. എടുക്കാത്തവരോട് വാശിയോടെയുള്ള സമീപനം സ്വീകരിച്ചിട്ടില്ല. അവരോട് സ്‌കൂളിൽ വരരുതെന്ന് ആവശ്യപ്പെട്ടു. വാക്‌സിൻ എടുക്കാതിരിക്കുന്നതിനെ സർക്കാർ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
Tags:
KERALA